ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും
ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ഹൈബ്രിഡ് കാറുകളെ ഉപേക്ഷിക്കാന്‍ മാരുതി തയ്യാറല്ല. ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് കാറുകളില്‍ ഉയര്‍ന്ന നികുതിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

തത്‌ലമായി മാരുതി സ്മാര്‍ട്ട് ഹൈബ്രിഡ് കാറുകളുടെ വിലയും ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ സിയാസ് സെഡാന്‍, എര്‍ട്ടിഗ എപിവി മോഡലുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി മാരുതി ലഭ്യമാക്കുന്നത്.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇരു മോഡലുകളിലും ഒരു ലക്ഷം രൂപയ്ക്ക് മേലെയാണ് വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടിക്ക് കീഴില്‍ ആഢംബര കാറുകളുടെ ഗണത്തില്‍ തന്നെയാണ് ഹൈബ്രിഡ് വാഹനങ്ങളും ഉള്‍പ്പെടുന്നത്. അതിനാല്‍ 28 ശതമാനം നികുതിയും 15 ശതമാനം അധിക സെസും ഹൈബ്രിഡ് വാഹനങ്ങളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

പുതിയ നികുതി ഘടന പ്രകാരം, 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് കാറുകളില്‍ നിലകൊള്ളുന്നത്. നേരത്തെ 30.3 ശതമാനം മാത്രമായിരുന്ന ഹ്രൈബ്രിഡ് കാറുകള്‍ക്ക് മേലുണ്ടായിരുന്ന നികുതി.

പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ഹൈബ്രിഡ് കാറുകളെ അവതരിപ്പിച്ചതെന്ന് മാരുതി സുസൂക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കെനിച്ചി അയുഖാവ പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍ തന്നെ പരിസ്ഥിതി സൗഹാര്‍ദ്ദ കാറുകളാണ് സുസൂക്കി ലക്ഷ്യം വെയ്ക്കുന്നതെന്നും എന്ത് സംഭവിച്ചാലും കമ്പനി ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ലെന്നും ആയുഖാവ കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് കാറുകള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന നികുതി കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി.

1.3 ലിറ്റര്‍ എഞ്ചിനാണ് SVHS സാങ്കേതികതയിൽ ഒരുങ്ങിയ മാരുതി സിയാസ് ഡീസല്‍ വേര്‍ഷന്റെ കരുത്ത്. 88.5 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

നേരത്തെ, സ്വിഫ്റ്റ്, ആള്‍ട്ടോ മോഡലുകളുടെ വിലയും മാരുതി പുതുക്കിയിരുന്നു.


Click it and Unblock the Notifications








