നിസാൻ ടെറാനോ ഫേസ്‌ലിഫ്റ്റ് ഉടൻ നിരത്തിലേക്ക്...
നിസാൻ മോട്ടോർ ഇന്ത്യ ടെറാനോ ഫേസിലിഫ്റ്റ് പതിപ്പുമായി എത്തുന്നു, ലോഞ്ച് 2017 മാർച്ചിൽ.
വിപണി വിഹിതം വർധിപ്പിക്കുന്നതിനും കൂടുതൽ വില്പന മുന്നിൽ കണ്ടും നിസാൻ മോട്ടോർ ഇന്ത്യ ടെറാനോ ഫേസിലിഫ്റ്റ് പതിപ്പിനെ നിരത്തിലിറക്കുന്നു. 2017 മാർച്ചോടുകൂടി പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഓക്ടോബറിലായിരുന്നു ടെറാനോ കോംപാക്ട് എസ്‌യുവിയുടെ എഎംടി പതിപ്പിനെ വിപണിയിലെത്തിച്ചത്. 2013-ൽ ഇന്ത്യൻ വിപണിയിലെത്തിച്ചേർന്ന ടെറാനോ അടിമുടി മാറ്റങ്ങൾക്ക് വിധേയമായാണ് എത്തിച്ചേരുന്നത്.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും സാമാന്യം വലിയതോതിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പുതുക്കിയ മുൻ-പിൻ ഭാഗങ്ങളിലുള്ള ബംബറാണ് വാഹനത്തിന് ഏറെ പുതുമ നൽകുന്നത്.

ഹെഡ്‌ലാമ്പിലും ടെയിലാമ്പിലുമുള്ള മാറ്റങ്ങൾ ഒഴിച്ച് റിനോ ഡസ്റ്ററിന്റെ പ്ലാറ്റ്ഫോം തന്നെയാണ് നിസാൻ ടെറാനയും പങ്കുവയ്ക്കുന്നത്.

1.6ലിറ്റർ പെട്രോൾ എൻജിൻ, 1.5ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ടെറാനോയുടെ കരുത്ത്. നിലവിൽ ടെറാനോ നാല് വേരിയന്റുകളിലാണ് ലഭ്യമായിട്ടുള്ളത്. ഇതേ വേരിയന്റുകളിൽ എൻജിനുകളിൽ മാറ്റമില്ലാതെയായിരിക്കും പുത്തൻ ടെറാനോയുടെ അവതരണം.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ നിരത്തിലിറങ്ങിയെങ്കിലും കഴിഞ്ഞ വർഷം എഎംടി പതിപ്പ് എത്തിയന്നല്ലാതെ വലിയ മാറ്റങ്ങൾക്കൊന്നും ടെറാനോ വിധേയമായിട്ടില്ല.

2016 ഏപ്രിൽ-ഡിസംബർ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം നിസാന്റെ ചെന്നൈ പ്ലാന്റിൽ വച്ച് നിർമാണം നടത്തിയിട്ടുള്ള ടെറാനയുടെ 2,869യൂണിറ്റുകളാണ് ഇതുവരെയായി വിറ്റഴിച്ചിട്ടുള്ളത്.

ടെറാനോയുടെ പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിക്കുന്നതോടുകൂടി കൂടുതൽ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത് കൂട്ടത്തിൽ വിപണിവിഹിതവും.

നിസാൻ ജിടി-ആർ ആയിരുന്നു കഴിഞ്ഞ വർഷം കമ്പനിയുടേതെന്ന് പറയാവുന്ന വലിയൊരു ലോഞ്ച്. ഈ വർഷം ടെറാനോ ഫേസ്‍ലിഫ്റ്റ് കൂടാതെ എക്സ്ട്രെയിൽ ഹൈബ്രിഡ് എസ്‌യുവിയെ കൂടി അവതരിപ്പിക്കുന്നതായിരിക്കും.

2.0ലിറ്റർ എംആർ20ഡിഡി ഹൈബ്രിഡ് എൻജിനായിരിക്കും എക്സ്ട്രെയിലിന് കരുത്തേകുക. 142ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന എൻജിനിൽ സിവിടി ഗിയർബോക്സായിരിക്കും ഉൾപ്പെടുത്തുക.

ഇന്ത്യയിൽ സിബിയു ചാനൽ വഴിയായിരിക്കും എക്സ്ട്രെയിൽ ഹൈബ്രിഡിന്റെ അവതരണം.

വിറ്റാരയെ വെല്ലാൻ പുത്തൻ ഇക്കോസ്പോർട്
സമഗ്ര മാറ്റങ്ങളോടെ പുത്തൻ തലമുറ വാഗൺ-ആർ


Click it and Unblock the Notifications








