ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നു; ഡാഷ്‌ബോര്‍ഡില്‍ നിന്നും മതചിഹ്നങ്ങൾ നീക്കണമെന്ന് നിര്‍ദ്ദേശം
സുരക്ഷാ ആശങ്കകളെ മുന്‍നിര്‍ത്തിയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഫിലിപ്പീന്‍സിലെ കാറുകളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്ക്. കാറുകളിലെ ഡാഷ്‌ബോര്‍ഡുകളില്‍ നിന്നും മതപരമായ ചിഹ്നങ്ങള്‍ക്ക് ഒപ്പം, രുദ്രാക്ഷം, ജപമാല, കൊന്ത ഉള്‍പ്പെടുന്ന അടയാളങ്ങളും നീക്കണമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുതിയ നിര്‍ദ്ദേശത്തിന് എതിരെ ഫിലിപ്പീന്‍സില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാ ആശങ്കകളെ മുന്‍നിര്‍ത്തിയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ റോഡുകളില്‍ ഇത്തരം മതചിഹ്നങ്ങളും അനുബന്ധ അടയാളങ്ങളും ശ്രദ്ധ തെറ്റിക്കുമെന്ന വാദം അസംബന്ധമാണെന്ന് കത്തോലിക്ക സഭ പ്രതികരിച്ചു.

2017 മെയ് 26 മുതലാണ് കാര്‍ ഡാഷ്‌ബോര്‍ഡുകളിലെ മതചിഹ്നനങ്ങള്‍ക്ക് മേല്‍ നിരോധനം പ്രാബല്യത്തില്‍ വരിക. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന ഘടകങ്ങളെ കാറുകളില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഫിലിപ്പീന്‍സ് അധികൃതരുടെ പുതിയ നടപടി.

പുതിയ നിയമം, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ സംസാരവും, ടെക്‌സ്റ്റിംഗും, മെയ്ക്ക്-അപ് ധരിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നാഷണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് എയ്‌ലീന്‍ ലിസാദയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടത്.
എന്നാല്‍ മതചിഹ്നങ്ങള്‍ നിരോധിച്ചുള്ള വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മതചിഹ്നനങ്ങളും അനുബന്ധ അടയാളങ്ങളും വിശ്വാസത്തിന്റെ പ്രതീകമായാണ് ഫിലിപ്പീന്‍സിലെ കാറുകളിലും മിനിബസുകളിലും ഇടംപിടിക്കുന്നത്.

കാറുകളില്‍ സാന്നിധ്യറിയിക്കുന്ന മതചിഹ്നങ്ങളും അനുബന്ധ അടയാളങ്ങളും ഡ്രൈവര്‍മാര്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്. എന്നാല്‍ ഇതേ മതചിഹ്നനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ഫിലിപ്പീന്‍സിലെ വിശ്വാസികളെ സാരമായാണ് ബാധിച്ചിരിക്കുന്നത്.

10 കോടി ജനസംഖ്യയുള്ള ഫിലിപ്പീന്‍സില്‍ 80 ശതമാനം ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.
കാത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെറോം സെസിലാനോ നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

സാമാന്യബോധമില്ലാത്ത നിര്‍വികാര നടപടിയാണ് പുതിയ നിരോധനമെന്ന് അദ്ദേഹം പ്രതികരിച്ചു. ഡ്രൈവര്‍മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരോധനത്തില്‍ ഫിലിപ്പീന്‍സിലെ ഭൂരിപക്ഷം ടാക്‌സി ഡ്രൈവര്‍മാരും സന്തുഷ്ടരല്ല.

മതപരമായ ചിഹ്നങ്ങൾ കാരണം റോഡ് അപകടം ഉണ്ടാകുന്നില്ലെന്നും ഇത് വെളിപ്പെടുത്തുന്ന കണക്കുകളോ, സർവ്വേകളോ ഇത് വരെയും നടന്നിട്ടില്ലെന്നും ഡ്രൈവർസ് അസോസിയേഷൻ വ്യക്തമാക്കി.


Click it and Unblock the Notifications








