റോള്‍സ് റോയ്‌സ് കാറിന് ദില്ലിയില്‍ വിലക്ക്
റോള്‍സ് റോയ്‌സ് പെട്രോള്‍ കാറിന് ദില്ലിയില്‍ വിലക്ക്. ദേശീയ തലസ്ഥാനത്ത് സഞ്ചരിക്കുന്നതില്‍ നിന്നും 1996 മോഡല്‍ റോള്‍സ് റോയ്‌സ് കാറിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ വിലക്കി.

15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്ക് മേലുള്ള നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് റോള്‍സ് റോയ്‌സ് കാറിന് മേല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാറിന്റെ ഉടമസ്ഥന്‍ അശോക് കുമാര്‍ ജെയിന്‍ 1995 ലാണ് റോള്‍സ് റോയ്‌സ് പെട്രോള്‍ മോഡലിനെ സ്വന്തമാക്കിയത്.

തുടര്‍ന്ന് 1996 ല്‍ ഇന്ത്യയിലേക്ക് കാറിനെ ഇറക്കുമതി ചെയ്യുകയായിരുന്നു. കസ്റ്റം ഡ്യൂട്ടി ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് റോള്‍സ് റോയ്‌സിനെ അശോക് കുമാര്‍ ജെയിന്‍ ഇന്ത്യയില്‍ കൊണ്ട് വന്നത്.

വിലക്ക് എങ്ങനെ?
മലിനീകരണ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ബിഎസ് IV ന് തത്തുല്യമായ യൂറോ 4 ലേക്ക് കാറിനെ മാറ്റുന്നതിനായി റോള്‍സ് റോയ്‌സ് ബ്രിട്ടണിനെ അശോക് കുമാര്‍ അടുത്തിടെ ബന്ധപ്പെട്ടു.

1996 മോഡല്‍ റോള്‍സ് റോയ്‌സ് പെട്രോള്‍ കാറിനെ യൂറോ 4 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരുക്കാമെന്ന് റോള്‍സ് റോയ്‌സ് വ്യക്തമാക്കി.

എന്നാല്‍ ഇതിന് ആവശ്യമായ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിസമ്മതിച്ചിരിക്കുകയാണ്. കാറിന് ഇന്‍ഷൂറന്‍സ് പരിരക്ഷയും ആവശ്യമായ മലിനീകരണ സര്‍ട്ടിഫിക്കറ്റുകളുമുണ്ട്. എന്നാല്‍ ട്രിബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ കാറിന് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അശോക് കുമാറിന് സാധിക്കില്ല.

വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ച് ആഢംബര കാര്‍ ഉപയോഗിക്കാനുള്ള അനുവാദം അശോക് കുമാര്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ കാറുകളെ നിരോധിച്ചുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയെ ചോദ്യം ചെയ്ത ഹര്‍ജി, മുമ്പ് സുപ്രിംകോടതി തള്ളിയിരുന്നു.

2015 ഏപ്രില്‍ 7 നും, 2016 ജുലായ് 20 നും ഇതുമായി ബന്ധപ്പെട്ട നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഘനവ്യവസായ മന്ത്രാലയവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ വിധി പ്രസ്താവിക്കാനിരിക്കുന്നതെയുള്ളു.

കാലത്തിനൊത്ത് മൂല്യം നഷ്ടപ്പെടാത്ത ആഢംബര ക്ലാസിക് കാറുകളെ പരിഗണിക്കാതെയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിറക്കിയിരിക്കുന്നത് എന്ന് അശോക് കുമാര്‍ ജെയിന്‍ നൽകിയ ഹര്‍ജിയില്‍ പറയുന്നു.


Click it and Unblock the Notifications








