രാഷ്ട്രപതിയെയും ഇരുത്തി 76 വർഷങ്ങൾക്ക് ശേഷം നേതാജിയുടെ കാർ വീണ്ടും നിരത്തിൽ!!!
76 വർഷങ്ങൾക്ക് ശേഷം സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ വാൻഡറർ സെഡാൻ വീണ്ടും നിരത്തിലെ സാന്നിധ്യമാകുന്നു.
1941 കാലഘട്ടങ്ങളിൽ ബ്രിട്ടീഷ്‌ക്കാരുടെ തടങ്കിലിൽ നിന്നും രക്ഷപ്പെടാൻ നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന കാർ പൂർവ്വസ്ഥിതിയിലാക്കി വീണ്ടും നിരത്തിലിറക്കി. നിർമാതാക്കളായ ഓഡി തന്നെയായിരുന്നു പുതുക്കിപണിയലിന് ചുക്കാൻ പിടിച്ചത്.

കൊൽക്കത്തയിലുള്ള നേതാജിയുടെ തറവാട്ടുവീട്ടിൽ സൂക്ഷിച്ചിരുന്ന ഓഡി വാൻഡറർ കാറാണ് 76 വർഷങ്ങൾക്ക് ശേഷം പൂർവ്വസ്ഥിതിയിലാക്കിയിരിക്കുന്നത്. നേതാജിയുടെ കുടുംബാംഗങ്ങളും ഇതിന് നേതൃത്വം വഹിച്ചു.

നേതാജിയുടെ തറവാട്ടുവീട്ടിൽ നടന്ന ചടങ്ങില്‍ ബോണറ്റിന് മുന്നില്‍ ഇന്ത്യന്‍ പതാക വച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് വാഹനത്തിന്റെ അനാച്ഛാദന കർമം നിർവഹിച്ചത്.

ചടങ്ങിനുശേഷം ഈ വാഹനത്തിൽ പ്രണബ് മുഖര്‍ജിക്കൊപ്പം നേതാജിയുടെ സഹോദരപുത്രന്റെ മകന്റെ മകനും ജാദവ്പൂര്‍ എംപിയുമായ സുഗതോ ബോസ് ഒരു റൗണ്ട് ഓടിക്കുകയും ചെയ്തു.

1941ൽ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോൾ അവിടെനിന്നും രക്ഷപ്പെടാനായിരുന്നു ഈ ജർമ്മൻ നിർമിത വാൻഡറർ സെഡാൻ ഉപയോഗിച്ചിരുന്നത്. കാൽവൽക്കാരുടെ കണ്ണുവെട്ടിച്ച് കൊൽക്കത്തയിൽ നിന്നു ജാർഖണ്ഢിലെ ഗോമോയിലേക്കായിരുന്നു നേതാജിയുടെ പലായനം.

ബിഎൽഎ 7169 എന്ന നമ്പർ കാറിൽ ബ്രിട്ടീഷ് തടങ്കലിൽ നിന്നും രക്ഷപ്പെട്ടുമ്പോൾ നേതാജിയുടെ മൂത്ത സഹോദരന്‍ ശരത്ത്ച്ചന്ദ്രബോസിന്റെ മകന്‍ ശിശിർ കുമാര്‍ ബോസായിരുന്നു കാർ ഓടിച്ചിരുന്നത്.

1971ലായിരുന്നു ഈ കാര്‍ അവസാനമായി നിരത്തിലറങ്ങിയത്. അന്നു ഫിലിംസ് ഡിവിഷന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു കാർ അവസാനമായി ഓടിച്ചത്. ശിശിർ ബോസ് തന്നെയായിരുന്നു അന്നും കാർ ഓടിച്ചിരുന്നത്.

നേതാജിയുടെ തറവാടു വസതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ആറ് മാസം മുന്‍പാണ് ബിഎൽഎ 7169 എന്ന നമ്പറിലുള്ള ചരിത്ര പ്രാധാന്യമുള്ള വാഹനത്തിന്റെ മിനുക്കുപണിയാരംഭിച്ചത്.

കാറിന്റെ എൻജിനും മറ്റുള്ള ഭാഗങ്ങളെല്ലാം മാറ്റി പുതിയ പെയിന്റുമടിക്കുക എന്ന അറ്റകുറ്റപണികൾ നടത്തുക എന്ന ലക്ഷ്യമായിരുന്നു റിസർച്ച് ബ്യൂറോയ്ക്ക് ഉണ്ടായിരുന്നത്.

സ്വാതന്ത്ര്യസമരവുമായി ബന്ധമുള്ള കാറൊന്ന് പുതുക്കി പണിത് കുറച്ച് ദൂരമെങ്കിലും ഓടിച്ചെടുക്കാൻ പാകത്തിലാക്കുക എന്ന ഉദ്ദേശമാണുള്ളതെന്നും റിസർച്ച് ബ്യൂറോ സെക്രട്ടറി കാർത്തിക് ചക്രവർത്തി ഇതിനുമുൻപെ വ്യക്തമാക്കിയിരുന്നു.

ഇതുവരെയായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുകയായിരുന്ന ഈ കാർ റിസർച്ച് ബ്യൂറോയുടെയും ഓഡിയുടേയും കൂട്ടായ്മയിൽ പൂർവ്വസ്ഥിതിയിലായിരിക്കുകയാണ്.

ഇനി എല്ലാ ഞായറാഴ്ചകളിലും ഗ്യാരേജില്‍നിന്ന് പുറത്തിറക്കി സന്ദര്‍ശകര്‍ക്കായി വാന്‍ഡറര്‍ അല്‍പദൂരമെങ്കിലും ഓടിക്കുമെന്നും റിസർച്ച് അധികൃതർ വ്യക്തമാക്കി. രൂപത്തില്‍ യാതൊരു മാറ്റവുമില്ലാതെ പഴമ നിലനിർത്തി കൊണ്ടാണ് വാൻഡറർ പുതുക്കിപ്പണിഞ്ഞിരിക്കുന്നത്.

തുരുമ്പിച്ച ഭാഗങ്ങളിൽ പുതിയ പെയിന്റടിച്ചതിനൊപ്പം അകത്തളത്തിലെ പ്രൗഢിക്ക് ഒട്ടും മങ്ങലേൽപ്പിക്കാതെ ചില മിനുക്ക്പണികളും നടത്തി. ഡാഷ് ബോര്‍ഡ്, അപ്ഹോള്‍സ്ട്രി, വുഡന്‍ ഫ്രയിംസ്, ഫാബ്രിക് റൂഫ് എന്നിവയെല്ലാം 80 വര്‍ഷങ്ങള്‍ക്ക് മുൻപ് എങ്ങനെ ഉണ്ടായിരുന്നോ അതേപടി നിലനിർത്തിയിട്ടുമുണ്ട്.

3500 ആര്‍പിഎമ്മില്‍ 42 എച്ച്പി കരുത്തുള്ള 1.8 ലിറ്റര്‍ എൻജിനാണ് ഈ ഫോര്‍ ഡോര്‍ സെഡാന് കരുത്തേകുന്നത്. മണിക്കൂറില്‍ 108 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം.

200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 2600 എംഎം വീല്‍ബേസ്, 40 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിക്കൊപ്പം 4280 എംഎം നീളവും 1645 എംഎം വീതിയും 1600 എംഎം ഉയരവുമാണ് ഈ വാൻഡറർ സെഡാനുള്ളത്.

റിസര്‍ച്ച് ബ്യൂറോയുടെ അറുപതാം വാര്‍ഷിക വേളയിലാണ് ഈ വാഹനം പുറത്തിറങ്ങുന്നത്. 1937-ല്‍ ജര്‍മന്‍ ആഢംബര വാഹനനിര്‍മാതാക്കളായ ഔഡി നിർമിച്ച വാഹനമാണ് വാന്‍ഡറർ. ഏതാണ്ട് 4680 രൂപയോളം വരും അന്നത്തെ ഈ സെഡാന്റെ വില.
ഇന്നോവ ക്രിസ്റ്റയ്ക്ക് വെല്ലുവിളിയായി നിരത്തിലറങ്ങിയ ടാറ്റയുടെ പുത്തൻ എംപിവി ഹെക്സയുടെ കൂടുതൽ ഇമേജുകൾ.


Click it and Unblock the Notifications








