ഹാച്ച്ബാക്ക് എസ്‌യുവിയായാല്‍; ജിപ്‌സിയാകാന്‍ ശ്രമിച്ച് മാരുതി 800
മാരുതി 800. ഇന്ത്യന്‍ മനസുകളില്‍ ആഴത്തില്‍ പതിഞ്ഞ കാറുകളിലൊന്ന്. മാരുതി 800 നിര്‍മ്മിച്ചു കൊണ്ടാണ് വാഹന നിര്‍മ്മാണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തുടക്കമിട്ടത്. എണ്‍പതുകളില്‍ മൊട്ടിട്ട ഇന്ത്യന്‍ കാര്‍ സങ്കല്‍പങ്ങള്‍ക്ക് ചെറുഹാച്ച്ബാക്ക് 800 -ലൂടെ മാരുതി ചിറകുകള്‍ നല്‍കി.

1983 മുതല്‍ 2014 വരെ നീളുന്ന മാരുതി 800 -ന്റെ ജീവിത കാലയളവ് സംഭവബഹുലമായിരുന്നു. ഇന്നും പഴയ പ്രതാപമുണര്‍ത്തി 800 -കള്‍ നിരത്തിലൂടെ പായുമ്പോള്‍ ഏതൊരു വാഹന പ്രേമിയും ഒന്നു നോക്കി പോകും.

മോഡിഫിക്കേഷന്‍ രംഗത്തും മാരുതി 800 -ന് മോശമല്ലാത്ത പേരുണ്ട്. കാര്‍ മോഡിഫിക്കേഷന്‍ ലോകത്തും തങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് പഞ്ചാബില്‍ രൂപംമാറിയ മാരുതി 800 ഒരിക്കല്‍കൂടി പറഞ്ഞുവെയ്ക്കുന്നു.

മാരുതി ജിപ്‌സിയാകാനുള്ള 800 ഹാച്ച്ബാക്കിന്റെ ശ്രമമാണിവിടെ. അതായത് ഹാച്ച്ബാക്കിനെ എസ്‌യുവിയുടെ ചട്ടക്കൂട്ടില്‍ സൃഷ്ടാക്കള്‍ പ്രതിഷ്ഠിക്കുകയാണ്. ജിപ്‌സിയിലേക്കുള്ള പ്രയാണത്തിനിടെ മേല്‍ക്കൂരയും ഡോറുകളും മാരുതി 800 -ന് നഷ്ടമായി.

അതേസമയം കസ്റ്റം നിര്‍മ്മിത റോള്‍ കേജുണ്ട് കാറില്‍. അപകടങ്ങളില്‍ അകത്തളത്തിലുള്ള ആഘാതം കുറയ്ക്കാന്‍ വേണ്ടിയാണിത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും റോള്‍ കേജിന്റെ ചുമതലയാണ്.

പിന്നില്‍ ജിപ്‌സിയുടെയും ഥാറിന്റെയും മാതൃകയില്‍ വശങ്ങളോട് ചേര്‍ന്നാണ് സീറ്റുകള്‍. ടെയില്‍ഗേറ്റില്‍ സ്ഥാപിച്ച സ്‌പെയര്‍ വീല്‍ 800 ഹാച്ച്ബാക്കിന്റെ ഓഫ്‌റോഡിംഗ് പരിവേഷത്തെ കാര്യമായി പിന്തുണയ്ക്കുന്നുണ്ട്.

അകത്തളത്തില്‍ കാര്യമായ കൈകടത്തലുകള്‍ സംഭവിച്ചിട്ടില്ല. ഏറെക്കുറെ മാരുതി 800 -ന്റെ അകത്തളം തന്നെയാണ് കാറില്‍. യഥാര്‍ത്ഥ ഡോറുകള്‍ക്ക് പകരം പൈപ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ഡോറുകളാണ് മോഡലില്‍ ഇടംപിടിക്കുന്നത്.

800 -ന്റെ ഭാരം ഗണ്യമായി കുറയാന്‍ ഇതു കാരണമായി. കാറിന്റെ എഞ്ചിനിലും മാറ്റങ്ങളില്ല. രൂപംമാറിയ മാരുതി 800 കാഴ്ചയില്‍ കൗതുകമുണര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ത്ഥ ഓഫ്‌റോഡിംഗ് ശേഷി കാര്‍ അവകാശപ്പടില്ല.
കേവലം കാഴ്ചഭംഗി മാത്രമാണ് മോഡിഫിക്കേഷന്‍ ഇവിടെ ലക്ഷ്യമിടുന്നത്. മാരുതി 800 -ലുള്ള 796 സിസി എഞ്ചിന് 37 bhp കരുത്തും 59 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആകര്‍ഷണീയത കൂട്ടാന്‍ വേണ്ടി കാറില്‍ വലിച്ചുവാരി ഒട്ടിച്ച സ്റ്റിക്കറുകള്‍ അനാവശ്യമാണെന്നു പറയാതെ വയ്യ.

ഇത്തരം മോഡിഫിക്കേഷന്‍ നടപടികള്‍ നിയമവിരുദ്ധമാണെന്നു ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. രൂപംമാറിയ കാറുകള്‍ അനുമതി നേടാതെ റോഡിലിറങ്ങരുതെന്നാണ് ചട്ടം.
മാരുതി 800 -നെ ഇന്ത്യ ഉപയോഗിച്ച വിധം —
1. ചെലവു കുറഞ്ഞ ട്രാക്ക് കാർ
ഒരുകാലത്തു ട്രാക്ക് മത്സരങ്ങളിലേക്ക് കടന്നുചെല്ലാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമായിരുന്നു മാരുതി 800. ഹോണ്ട സിറ്റി, മിത്സുബിഷി ലാന്‍സര്‍ മുതലായ അതികായന്‍മാരോട് വീറോടെ പൊരുതി വിജയിച്ച ചരിത്രം മാരുതിയുടെ ചെറു ഹാച്ച്ബാക്കിനുണ്ട്.

2. പറക്കാൻ ശ്രമിച്ച കാർ
മാരുതി 800 -നെ പറപ്പിക്കാൻ ശ്രമിച്ച വിരുതന്മാരെയും ഇന്ത്യ കണ്ടിട്ടുണ്ട്. സൂപ്പർഹിറ്റ് കാറിനെ പറത്തിയാല്‍ ലഭിക്കുന്ന പ്രശസ്തിയും കാത്തു ഇവര്‍ നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ലെന്നു മാത്രം.

3. പുഷ്പം പോലെ ഓഫ്‌റോഡിംഗ്
ഒരുകാലഘട്ടത്തിൽ ഓഫ്‌റോഡിംഗുകള്‍ക്കും മാരുതി 800 വ്യാപകമായി ഉപയോഗിച്ചിരുന്നു. കാടും മലയും പുഴയുമെല്ലാം ഈ ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്ക് അനായാസമായാണ് കീഴടക്കിയിരുന്നത്. ഇന്ത്യന്‍ മനസില്‍ എന്നും മായാതെ കിടക്കുന്ന മാരുതി 800 നും ചൈനീസ് പതിപ്പ് ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? അതെ, ചൈനയില്‍ ഇപ്പോഴും മാരുതി 800 ജീവിച്ചിരിപ്പുണ്ട് – പേര് ജിയനാന്‍ ടിടി (Jiangnan TT).
Source: YouTube


Click it and Unblock the Notifications








