സെര്‍ക്കോണ്‍ ബോഡി കിറ്റില്‍ മുഖംമിനുക്കി പുതിയ സ്വിഫ്റ്റ്
കാര്‍ ലോകത്ത് സ്വിഫ്റ്റ് മോഡിഫിക്കേഷനാണ് പ്രചാരം കൂടുതല്‍. ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഈ പതിവു തെറ്റിക്കുന്നില്ല. രൂപംമാറിയ ഒരുപിടി പുത്തന്‍ സ്വിഫ്റ്റ് മോഡലുകളെ കാര്‍ പ്രേമികള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. തായ്‌ലാന്‍ഡ്, ജാപ്പനീസ് വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്ത കസ്റ്റം നിര്‍മ്മിത ബോഡി കിറ്റുകള്‍ക്കാണ് ഇന്ത്യയില്‍ ആരാധകരേറെയും.

തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ പുതിയ സെര്‍ക്കോണ്‍ ബോഡി കിറ്റും സ്വിഫ്റ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതില്‍ പിന്നില്‍ പോകുന്നില്ല. സ്വിഫ്റ്റിന്റെ മുന്നിലും പിന്നിലും വശങ്ങളിലും സ്‌പോര്‍ടി ഭാവം പ്രതിഫലിപ്പിക്കാൻ സെര്‍ക്കോണ്‍ ബോഡി കിറ്റിന് കഴിയുന്നുണ്ട്.

മുന്‍ പിന്‍ ബമ്പറുകളില്‍ പ്രത്യേക കറുത്ത ഘടനകള്‍ ബോഡി കിറ്റ് സമര്‍പ്പിക്കും. വീല്‍ ആര്‍ച്ചുകളിലുള്ള കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, സൈഡ് സ്‌കേര്‍ട്ടുകള്‍, മുന്‍ ബമ്പറില്‍ സ്ഥാപിച്ച എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പിന്‍ ബമ്പറിലുള്ള ഇരട്ട എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം ബോഡി കിറ്റിന്റെ ഭാഗമാണ്.

മേല്‍ക്കൂരയ്ക്ക് നിറം കറുപ്പാണ്; മിററുകള്‍ക്ക് ചുവപ്പ് നിറവും. സെര്‍ക്കോണ്‍ ബോഡി കിറ്റ് ഘടിപ്പിച്ച സ്വിഫ്റ്റിന്റെ ചിത്രം നിര്‍മ്മാതാക്കളായ കരോലിന്‍ കോര്‍പ്പറേഷന്‍ ഓഫ് തായ്‌ലാന്‍ഡ് പുറത്തുവിട്ടിട്ടുണ്ട്.

ബോഡിയിലുടനീളമുള്ള ചുവപ്പിന്റെ അടിവരയാണ് സ്വിഫ്റ്റില്‍ പ്രധാന ആകര്‍ഷണമായി മാറുക. സെര്‍ക്കോണ്‍ ബോഡി കിറ്റിന്റെ പശ്ചാത്തലത്തില്‍ ഹാച്ച്ബാക്കിന് ഉയരം കുറഞ്ഞ പ്രതീതി അനുഭവപ്പെടും.

തായ്‌ലാന്‍ഡില്‍ നിന്നുമൊരുങ്ങിയ മറ്റൊരു സ്വിഫ്റ്റ് കസ്റ്റം ബോഡി കിറ്റും അടുത്തിടെ സമാന രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബോണറ്റിലുള്ള കറുത്ത ഹൂഡ് സ്‌കൂപ്പ്, സ്‌പോയിലറുള്ള മുന്‍ പിന്‍ ബമ്പര്‍, വീല്‍ ആര്‍ച്ചുകള്‍ക്കുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, നാലു എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍ എന്നിങ്ങനെ നീളും ഈ ബോഡി കിറ്റിന്റെ വിശേഷങ്ങള്‍.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണഞ്ഞത്. വന്നു അഞ്ചു മാസത്തിനകം ഒരുലക്ഷത്തിലേറെ സ്വിഫ്റ്റുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. 4.99 ലക്ഷം രൂപ പ്രരംഭ വിലയില്‍ എത്തുന്ന മാരുതി സ്വിഫ്റ്റില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകളാണുള്ളത്.

1.2 ലിറ്റര്‍ K-Series പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങുന്നുണ്ട്. 74 bhp കരുത്തും 190 Nm torque ഉം ഡീസല്‍ പതിപ്പ് ഉത്പാദിപ്പിക്കും.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഓപ്ഷന്‍ ലഭ്യമാണ്. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍ പെടും.
കാറിന്റെ രൂപം മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ —
ആർടിഒയുടെ അനുമതിയില്ലാതെ കാറിൽ നടത്തുന്ന രൂപമാറ്റങ്ങളെല്ലാം നിയമ വിരുദ്ധമാണ്. മോഡിഫിക്കേഷൻ വരുത്തിയാൽ ഏഴു ദിവസത്തിനുള്ളില്‍ ആര്‍ടിഒയ്ക്ക് മുന്നില്‍ വാഹനം ഹാജരാക്കി രേഖകള്‍ പുതുക്കണമെന്നാണ് ചട്ടം.

നിയമസാധുതയുള്ള മോഡിഫിക്കേഷനുകൾ —
നിറം
കാറിന്റെ നിറം മാറ്റുന്നത് രൂപമാറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. ആര്‍ടിഒയില്‍ നിന്നും അനുമതി നേടിയാല്‍ കാറിന്റെ നിറം മാറ്റാം. ഇതിനുവേണ്ടി ആദ്യം നിറം മാറ്റാനുള്ള അപേക്ഷ ആര്‍ടിഒയ്ക്ക് ഉടമ എഴുതി നല്‍കണം. നിറം മാറ്റിയതിന് ശേഷം ആര്‍സി ബുക്കില്‍ പുതിയ നിറം രേഖപ്പെടുത്താൻ വിട്ടുപോകരുത്.

ആക്‌സസറികള്‍
കാറിന്റെ കുറഞ്ഞ വകഭേദം സ്വന്തമാക്കിയതിനു ശേഷം ഉയർന്ന വകഭേദങ്ങളിലുള്ള ഫീച്ചറുകളും ആക്‌സസറികളും വേണമെന്ന ആവശ്യം നിയമതടസങ്ങളില്ലാതെ നിറവേറ്റാം. കാറുകളുടെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് വിപണിയില്‍ വില്‍പനാനുമതി (Homologation) നേടാറുള്ളത്. അതുകൊണ്ട് ടോപ് വേരിയന്റ് ആക്‌സസറികള്‍ കുറഞ്ഞ വകഭേദങ്ങളിൽ തെരഞ്ഞെടുക്കുന്നതു കൊണ്ട് പ്രശ്‌നം നേരിടില്ല.

എഞ്ചിന് മാറ്റം
എഞ്ചിന്‍ മാറ്റേണ്ട സന്ദര്‍ഭമുണ്ടായാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടേണ്ടത് അനിവാര്യമാണ്. പുതിയ എഞ്ചിന്‍ വിവരങ്ങള്‍ ആര്‍സി ബുക്കില്‍ പുതുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വേണമെന്നുണ്ടെങ്കിൽ ഉയര്‍ന്ന പതിപ്പിലുള്ള എഞ്ചിനെ കുറഞ്ഞ പതിപ്പില്‍ നല്‍കാന്‍ ഉടമകൾക്ക് കഴിയും. എന്നാല്‍ ഇതിനും ആര്‍ടിഒയുടെ അനുമതി നിർബന്ധമാണ്.


Click it and Unblock the Notifications








