കാര്‍ ശരിയാക്കാന്‍ 1.68 ലക്ഷം രൂപ — സ്‌കോഡ ഡീലര്‍ഷിപ്പിന്റെ പകല്‍ക്കൊള്ള കൈയ്യോടെ പിടിക്കപ്പെട്ടു
'എഞ്ചിന്‍ കേടാണ്. ശരിയാക്കണമെങ്കില്‍ കുറച്ചു പൈസ ചിലവാകും', ഇതുംപറഞ്ഞ് മുംബൈയിലെ ഓട്ടോബാന്‍ സ്‌കോഡ ഡീലര്‍ഷിപ്പ് ലൊറ ഉടമയ്ക്ക് കുറിച്ചു നല്‍കിയത് 1.68 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്. അംഗീകൃത സ്‌കോഡ ഡീലര്‍ഷിപ്പായതുകൊണ്ടാണ് തകരാറുള്ള ലൊറ സെഡാനുമായി ഉടമ ഓട്ടോബാന്‍ സ്‌കോഡയെ സമീപിച്ചത്. എന്നാല്‍ ഉപഭോക്താവിന്റെ ഈ വിശ്വാസം മുതലെടുത്ത ഓട്ടോബാന്‍ സ്‌കോഡ ഡീലര്‍ഷിപ്പ് ചെയ്തതാകട്ടെ വന്‍ചതിയും.

സേവനങ്ങള്‍ക്ക് അമിതനിരക്ക് ഈടാക്കുന്ന വാഹന ഡീലര്‍ഷിപ്പുകളുടെ കള്ളക്കള്ളി ഒരിക്കല്‍കൂടി പുറത്തുവരികയാണ്. ഇന്ത്യന്‍ വാഹന പ്രേമികളുടെ കൂട്ടായ്മയായ ടീംബിഎച്ച്പി ഫോറത്തിലാണ് നവീന്‍ എന്ന അംഗം മുംബൈ സ്‌കോഡ ഡീലര്‍ഷിപ്പിന്റെ പകല്‍ക്കൊള്ള തെളിവുകള്‍ സഹിതം പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 16 -നാണ് നവീന്റെ സുഹൃത്തിന്റെ സ്‌കോഡ ലൊറ കേടായത്. കാര്യകാരണങ്ങളേതുമില്ലാതെ ഒരു സുപ്രഭാതത്തില്‍ കാര്‍ പെട്ടെന്നു ഓഫായി. ഓടിക്കൊണ്ടിരിക്കെ എഞ്ചിന്‍ അത്യുച്ചത്തില്‍ ഇരമ്പിയതിന് ശേഷം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.

ഉടമ പലതവണ കാര്‍ പ്രവര്‍ത്തിപ്പിച്ചു മുന്നോട്ടെക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒടുവില്‍ മറ്റൊരു വാഹനത്തില്‍ കെട്ടിവലിച്ചാണ് കേടായ കാറിനെ അന്നുരാത്രി വീട്ടില്‍ കൊണ്ടിട്ടത്.

തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 17 -ന് ഉടമ സ്‌കോഡ ഇന്ത്യ ഡീലര്‍, ഓട്ടോബാന്‍ എന്റര്‍പ്രൈസസിനെ ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങളറിയിച്ചു. ശേഷം ഡീലര്‍ഷിപ്പാണ് ഉടമയുടെ വീട്ടില്‍ നിന്നും കാറിനെ വര്‍ക്ക്‌ഷോപ്പില്‍ വലിച്ചുകൊണ്ടുവന്നത്.

മെക്കാനിക്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ തകരാര്‍ എഞ്ചിനാണെന്നു വിധിയെഴുതി. കാര്‍ ശരിയാക്കണമെങ്കില്‍ 1.68 ലക്ഷം രൂപ ഏകദേശം ചിലവാകും. അതായത് ഘടകങ്ങള്‍ മാറാൻ 1.43 ലക്ഷം രൂപ; 25,000 രൂപ പണിക്കൂലിയും.

എന്നാല്‍ ഇത്രയും വലിയ തുക ഡീലര്‍ഷിപ്പ് എസ്റ്റിമേറ്റായി നല്‍കിയതില്‍ സംശയം തോന്നിയ ഉടമ, ഭാരത് ഓട്ടോ അസോസിയേറ്റ്‌സ് എന്ന മറ്റൊരു സര്‍വീസ് സെന്ററുമായി വിഷയത്തില്‍ ബന്ധപ്പെട്ടു. ഉടമയുടെ നേതൃത്വത്തില്‍ തന്നെയാണ് സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നും ഭാരത് ഓട്ടോ സര്‍വീസ് സെന്ററിലേക്ക് കാറെത്തിയത്.

അതേസമയം സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നും കാര്‍ വിട്ടുകിട്ടാന്‍ 3,000 രൂപ ഉടമയ്ക്ക് മുടക്കേണ്ടതായി വന്നു. അല്ലാത്തപക്ഷം കാര്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നു ഓട്ടാബാന്‍ സ്‌കോഡ വ്യക്തമാക്കുകയുണ്ടായി.

എന്തായാലും സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നും വിട്ടുകിട്ടിയ കാര്‍ ഭാരത് ഓട്ടോ പരിശോധിച്ചു. മെക്കാനിക്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ കാര്‍ ശരിയാക്കാന്‍ 1,062 രൂപയുടെ എസ്റ്റിമേറ്റാണ് ഉടമയ്ക്ക് ഭാരത് ഓട്ടോ നല്‍കിയത്.

സ്‌കോഡ ഡീലര്‍ഷിപ്പ് പറഞ്ഞതുപോലെ തകരാറ് എഞ്ചിനായിരുന്നില്ല. റബ്ബര്‍ ബെല്‍റ്റ് മാറ്റിയിട്ടാല്‍ പ്രശ്‌നം തീരുമെന്ന് ഭാരത് ഓട്ടോ ഉടമയോടു വ്യക്തമാക്കി. പണിക്കൂലി ഉള്‍പ്പെടെയാണ് സര്‍വീസ് സെന്റര്‍ നല്‍കിയ 1,062 രൂപയുടെ എസ്റ്റിമേറ്റ്.

കേവലം രണ്ടുമണിക്കൂര്‍ കൊണ്ടു ഭാരത് ഓട്ടോ തകരാര്‍ പരിഹരിച്ചു നല്‍കി. തനിക്കുണ്ടായ അനുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്ന് നിശ്ചയിച്ച ഉടമയാണ് ഇക്കാര്യങ്ങള്‍ തെളിവുസഹിതം സുഹൃത്തും ടീംബിഎച്ച്പി അംഗവുമായി നവീനിനെ അറിയിച്ചത്.

21 ഓഗസ്റ്റിന് ശരിയാക്കി കിട്ടിയ കാര്‍ ഇന്നും പ്രശ്‌നങ്ങളേതുമില്ലാതെ റോഡില്‍ ഓടുന്നുണ്ടെന്ന് ഉടമ സാക്ഷ്യപ്പെടുത്തുന്നു. എഞ്ചിന്‍ ബെല്‍റ്റ് മാറ്റേണ്ട പ്രശ്‌നത്തിന് 62,982 രൂപയുടെ കമ്പ്രസറും 17,076 രൂപയുടെ ബെയറിംഗ് സ്പീഡ് സെന്‍സര്‍ കിറ്റും മാറ്റണമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച ഡീലര്‍ഷിപ്പ്, കമ്പനിയുടെ സല്‍പ്പേരിന് കൂടിയാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നത്.
Source: TeamBHP


Click it and Unblock the Notifications








