തുരുമ്പെടുക്കാന്‍ വിട്ടില്ല; കോഴിക്കോട് പിറന്ന അംബാസഡറിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും!
അംബാസഡര്‍, സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ആഢംബര കാര്‍. വിസ്മൃതിയില്‍ മറഞ്ഞെങ്കിലും ഇന്നും ഇന്ത്യയുടെ വികാരമാണ് ഹിന്ദുസ്താന്‍ അംബാസഡര്‍. 2014 ല്‍ ഉത്പാദനം നിര്‍ത്താന്‍ ഹിന്ദുസ്താന്‍ മോട്ടോര്‍സ് തീരുമാനിച്ചപ്പോള്‍ അംബാസഡറിന് പ്രായം 56.

വിശാലമായ അകത്തളവും ബൂട്ടും, സോഫ പോലുള്ള സീറ്റുകള്‍, പിന്നെ ഉരുക്കിന്റെ ദൃഢതയും; ഇന്ത്യയില്‍ സാധാരണക്കാരന്റെയും പ്രധാനമന്ത്രിയുടെയും വാഹനമായി മാറാന്‍ അംബാസഡറിന് ഏറെ കാലതാമസം വേണ്ടി വന്നില്ല.

ഇന്നും അംബാഡസറിനെ നെഞ്ചേറ്റി നടക്കുന്ന ഒരു വലിയ സമൂഹമുണ്ട് കേരളത്തില്‍. പഴമയുടെ പാരമ്പര്യമുള്ള അംബാസഡറുകളെ തുരുമ്പെടുക്കാതെ പരിപാലിച്ചു തൃപ്തിയടയുന്നവര്‍.

അംബാസഡറുകള്‍ക്ക് ഒരു പ്രത്യേക വിന്റേജ് അഴകാണ്. എന്നാല്‍ മലബാറില്‍ അണിഞ്ഞൊരുങ്ങിയ അംബാഡസറിനെ വര്‍ണിക്കാന്‍ പതിവു വാക്കുകള്‍ പോര. ഒരു സുപ്രഭാതത്തില്‍ സാമൂതിരിയുടെ മണ്ണില്‍ വര്‍ണ്ണശോഭയാര്‍ന്ന ഒരു അംബാസഡര്‍ വിരിഞ്ഞു; രാജ്യം ഒന്നടങ്കം ഈ അംബാസഡറില്‍ മനം മയങ്ങി നില്‍ക്കുകയാണ്.

പറഞ്ഞു വരുന്നത് സെറാമിക് പ്രോ കാലിക്കറ്റിന്റെ ഗരാജില്‍ പിറവിയെടുത്ത പുതിയ അംബാസഡറിനെ കുറിച്ച്. അഴകാര്‍ന്ന പച്ചയിലാണ് ഇവരുടെ അംബാസഡര്‍.

കാറിന്റെ ബ്രിട്ടീഷ് പാരമ്പര്യം വെളിപ്പെടുത്താന്‍ കസ്റ്റം മെറ്റാലിക് നിറം തന്നെ ധാരാളം. ക്ലിയര്‍ ലൈന്‍സ് ഇന്‍ഡിക്കേറ്ററുകളും മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും ഈ അംബാസഡറിന്റെ പ്രത്യേകതകളാണ്.

എസ്റ്റീമില്‍ നിന്നും കടമെടുത്ത മിററുകളാണ് കാറില്‍. പിന്നിലുള്ള പവര്‍ സ്റ്റീയറിംഗ് ബാഡ്ജിലും, ക്രോം പ്ലേറ്റഡ് മഫ്‌ളര്‍ ടിപ്പിലും കണ്ണു പതിയാതിരിക്കുക അസാധ്യം.

രൂപത്തിലും ഭാവത്തിലും പഴയ അതേ അംബി തന്നെയാണ് ഈ അവതാരം. മോഡിഫിക്കേഷന്‍ എന്ന പേരില്‍ അംബാസഡറിന്റെ ചാരുത നഷ്ടപ്പെട്ടിട്ടില്ല; ഇതു തന്നെയാണ് ഈ അംബാസഡറിനെ വേറിട്ടു നിര്‍ത്തുന്നതും.

ഇതൊക്കെയാണെങ്കിലും അകത്തളത്താണ് യഥാര്‍ത്ഥ കാഴ്ചവിരുന്ന്. ഗുണമേന്മയേറിയ പൂര്‍ണ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പുതുമ സമര്‍പ്പിക്കുന്ന ഡാഷ്‌ബോര്‍ഡ്, ആധുനികത പ്രതിഫലിപ്പിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ - ഏതില്‍ ആദ്യം ശ്രദ്ധ പതിപ്പിക്കണമെന്ന ആശയക്കുഴപ്പം ഉറപ്പ്.

രണ്ടാം തലമുറ ഹോണ്ട സിറ്റിയില്‍ നിന്നും സ്വീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് അകത്തളത്ത്. കാര്‍ബണ്‍ ഫൈബറെന്ന് തോന്നിപ്പിക്കുന്ന ഫിനിഷാണ് സ്റ്റീയറിംഗ് വീലിന്.

മുന്‍തലമുറ ഫിയസ്റ്റയില്‍ നിന്നുമാണ് സ്റ്റീയറിംഗ് വീല്‍. പഴയ ബെഞ്ച് സീറ്റുകള്‍ക്ക് പകരം രണ്ടു വെവ്വേറെ സീറ്റുകളാണ് മുന്നില്‍. അതേസമയം പിന്നില്‍ ആ പഴയ ബെഞ്ച് സീറ്റാണുള്ളത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആഢംബരത്തില്‍ പൊതിഞ്ഞ അകത്തളമാണ് ഈ അംബാസഡറിന്. കാറില്‍ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

1969 മോഡല്‍ മാര്‍ക്ക് II അംബാസഡറാണ് ഈ അവതാരം. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് അംബാസഡറിന്റെ ഒരുക്കം. എഞ്ചിന്‍ കരുത്ത് നാലു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേന പിന്‍ചക്രങ്ങളിലേക്കാണ് എത്തുന്നത്.

എന്തായാലും അടുത്തകാലത്തായി കണ്ട ഏറ്റവും മികച്ച അംബാസഡര്‍ മോഡിഫിക്കേഷനായി ഈ അവതാരം പേരു നേടിക്കഴിഞ്ഞു.
Image Source: Ceramic Pro Calicut
ഇന്ത്യയെ അതിശയിപ്പിച്ച ചില അംബാസഡര്‍ മോഡിഫിക്കേഷനുകളെ പരിശോധിക്കാം —

ഡിസിയുടെ 'ആംബിയറോഡ്'
ഗള്‍വിംഗ് ഡോറുകളും അഞ്ചു സ്‌പോക്ക് അലോയ് വീലും അംബാസഡറിൽ സങ്കല്‍പിക്കാന്‍ സാധിക്കുമോ? ദിലീപ് ഛാബ്രിയയുടെ സങ്കല്‍പത്തില്‍ ഒരുങ്ങിയ ആംബിയറോഡ് ഏറെക്കാലം ഇന്ത്യന്‍ ജനതയില്‍ കൗതുകമുണര്‍ത്തിയ മോഡലാണ്. 2008 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ആംബിയറോഡിനെ ഡിസി ഡിസൈന്‍ കാഴ്ചവെച്ചത്.

അംബാസഡര്‍ റോള്‍സ് റോയ്‌സ്
അംബാസഡറില്‍ മുങ്ങിയ റോള്‍സ് റോയ്സ് - ഏറെ ശ്രദ്ധിക്കപ്പെട്ട പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. കുത്തനെയുള്ള വലിയ മുൻഗ്രില്ലും പിന്നിലേക്ക് വലിഞ്ഞിറങ്ങിയ ഹെഡ്‌ലാമ്പുകളും കാറിനെ വേറിട്ട് നിര്‍ത്തുന്നു. യഥാർത്ഥത്തിൽ മുന്നിൽ ഒരുങ്ങിയ ഗ്രില്ല് മാത്രമാണ് മോഡലിൽ എടുത്തുപറയേണ്ട വിശേഷമായി അനുഭവപ്പെടുക.

മനീഷ് മല്‍ഹോത്രയുടെ അംബാസഡര്‍
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും അംബാഡസറില്‍ ഒരു കൈനോക്കിയിട്ടുണ്ട്. സംഭവം ഹിറ്റായോ എന്ന കാര്യം സംശയമാണെങ്കിലും അംബാസഡറിന് ഒരു റെട്രോ ലുക്കാണ് നിറങ്ങള്‍ കൊണ്ട് മനീഷ് മല്‍ഹോത്ര ചാർത്തിയത്.

അലൂമിനിയം അംബാസഡര്‍
അംബാസഡറില്‍ ഒരുങ്ങിയ മറ്റൊരു കലാസൃഷ്ടിയാണിത്. പൂര്‍ണമായും അലൂമിനിയത്തില്‍ ഒരുങ്ങിയതാണ് ഈ അംബാസഡര്‍. 'ദൂത്ത്' എന്നാണ് പ്രശസ്ത ശില്‍പി സുബോധ് ഗുപ്തയുടെ സങ്കല്‍പത്തിനൊത്ത് മെനഞ്ഞെടുത്ത അംബാസഡര്‍ അറിയപ്പെടുന്നത്.

ദ്രുവക്കരടികൾക്ക് വേണ്ടിയും അംബാസഡര്‍
ഇന്ത്യ കണ്ട ഏറ്റവും വിചിത്രമായ അംബാസഡറാണ് ഇത്. ഹെതല്‍ ശുക്ല എന്ന മുംബൈ ഗ്രാഫിക്‌സ് കലാകാരനാണ് രോമം പൊതിഞ്ഞ അംബാസഡറിനെ അവതരിപ്പിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ദ്രുവകരടികളെ നിരത്തില്‍ നിന്നും അന്യം നിന്നുപോകുന്ന അംബാഡറുകളമായി ഉപമിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്.


Click it and Unblock the Notifications








