പഴയ കാർ പെയിന്റടിച്ച് വിറ്റ മാരുതി ഡീലറിന് മുട്ടൻ പണി; ലൈസൻസ് റദ്ദാക്കി അധികൃതർ
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഡീലർക്ക് നൽകിയ ട്രേഡ് ലൈസൻസ് അസം ഗതാഗത വകുപ്പ് റദ്ദാക്കി.

പഴയ വാഹനങ്ങൾ വീണ്ടും പെയിന്റ് ചെയ്ത് വിൽപ്പന നടത്തിയെന്നാരോപിച്ചാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Note: Images are for representative purpose only.
ഉപഭോക്താക്കളെ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു വ്യക്തി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലും, ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഡീലർക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി എന്ന് കമ്രൂപ് മെട്രോപൊളിറ്റനിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ (DTO) ഗൗതം ദാസ് പറഞ്ഞു.

ഗുവാഹത്തിയിലെ പോദ്ദാർ കാർ വേൾഡിലെ ഖനാപര ഷോറൂമിൽ വാഹന ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഗതാഗത വകുപ്പിന്റെ സംഘം കമ്മീഷണർ ആദിൽ ഖാന്റെ നിർദ്ദേശപ്രകാരം പെട്ടെന്നു റെയ്ഡ് നടത്തി. റെയ്ഡിൽ തങ്ങൾ വളരെയധികം അപാകതകൾ കണ്ടെത്തിയതായി ദാസ് വ്യക്തമാക്കി.

റീപെയിന്റ് ചെയ്ത ശേഷം വിറ്റതായി ആരോപിക്കപ്പെടുന്ന ഒരു വാഹനം തങ്ങളുടെ ഇൻസ്പെക്ടർമാർ പരിശോധിച്ചതായും, അത് പഴയതാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യുന്ന സമയത്ത്, പൊദ്ദാർ കാർ വെൾഡ് ഉദ്യോഗസ്ഥർ വാഹനം പഴയതാണെന്ന് അംഗീകരിക്കുകയും അത് അബദ്ധത്തിൽ വിറ്റതാണ് എന്ന് അവകാശപ്പെടുകയും ചെയ്തു.

ഡീലറുടെ മറുപടിയിൽ തൃപ്തരാവാത്തതിനാൽ തങ്ങൾ അവരുടെ ട്രേഡ് ലൈസൻസ് ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ റദ്ദാക്കി എന്ന് അധികൃതർ വ്യക്തമാക്കി.

ഗതാഗത വകുപ്പ് സാങ്കേതിക അന്വേഷണം ആരംഭിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ മാരുതി സുസുക്കി ഷോറൂം ഏതെങ്കിലും വാഹനം വിൽക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനെക്കുറിച്ച് നിർമ്മാതാക്കളോ, മാരുതി സുസുക്കി ഇന്ത്യ വക്താക്കളോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആവശ്യമായ അനുമതിയില്ലാതെ വാഹനങ്ങൾ വിൽപ്പന നടത്തിയതിന് അസമിലെ ബാർപേട്ട ജില്ലയിലെ പത്‌സലയിലെ ഡീലറുടെ മറ്റൊരു ഷോറൂം 2015-16ൽ അടച്ചിരുന്നുവെന്നും ഗൗതം ദാസ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications








