തൊഴില്‍സമരം: ടൊയോട്ട പ്ലാന്റുകള്‍ അടച്ചു
ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയുടെ രണ്ട് പ്ലാന്റുകള്‍ തൊഴില്‍ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അടച്ചു. ശമ്പളവര്‍ധനയ്ക്കായി തൊഴിലാളികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്നുവന്ന ചര്‍ച്ചകള്‍ പരാജയമായതിനെത്തുടര്‍ന്നാണ് പ്ലാന്റുകള്‍ അടച്ചിടാന്‍ ടൊയോട്ട തീരുമാനമെടുത്തത്.
ബങ്കളുരുവിലാണ് ടൊയോട്ടയുടെ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇലക്ഷന്‍ തിരക്കുകള്‍ തുടങ്ങിയ സാഹചര്യമാണ് ടൊയോട്ടയെ പ്ലാന്റ് അടയ്ക്കലിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഞായറാഴ്ച മുതല്‍ പ്ലാന്റുകള്‍ അടച്ചിടുകയാണെന്ന് പ്രസ്താവനയിറക്കുകയായിരുന്നു കമ്പനി.

കഴിഞ്ഞ കുറെ ദിവസങ്ങളായി ടൊയോട്ടയുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഫെബ്രുവരി 10നും 28നും പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ സമരം ചെയ്യുകയുണ്ടായി. തൊഴിലാളി യൂണിയന്‍ നേതാക്കളും തദ്ദേശഭരണകര്‍ത്താക്കളും ടൊയോട്ട അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.
ഇതെസമയം, യൂണിയനുമായുള്ള ചര്‍ച്ചകള്‍ കമ്പനി തുടരുമെന്ന് ടൊയോട്ടയുടെ ആസ്ഥാനമായ ടോക്കിയോയില്‍ നിന്ന് കമ്പനി വക്താവ് നാവോകി സുമിനോ അറിയിക്കുന്നു.
മാരുതി പ്ലാൻറിൽ സംഭവിക്കുന്നതെന്ത്?
ദിവസം 700 വാഹനങ്ങളാണ് പ്ലാന്റുകളില്‍ നിന്ന് പുറത്തുവരുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, കൊറോള, കാമ്രി, എട്യോസ് എന്നീ വാഹനങ്ങളും ഈ പ്ലാന്റുകളില്‍ നിന്നാണ് പുറത്തുവരുന്നത്. 1997 മുതല്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ബങ്കളുരുവിനടുത്ത ബിഡദിയിലാണ് പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്.
തൊഴിലാളികള്‍ക്കെതിരെ ചില ആരോപണങ്ങളുമായി കമ്പനി ഇതിനിടെ രംഗത്തു വന്നിരുന്നു. എന്നാല്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് എംപ്ലോയീ യൂണിയന്‍ പ്രസിഡണ്ട് പ്രസന്നകുമാര്‍ സി ഇക്കാര്യം നിഷേധിച്ചു. ഉല്‍പാദനം തടസ്സപ്പെടുത്തുന്ന ഒരു നടപടിയിലേക്കും തൊഴിലാളികള്‍ നീങ്ങിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പര്‍വൈസര്‍മാരെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ടികെഎം എംപ്ലോയി യൂണിയനില്‍ 4,100 അംഗങ്ങളാണുള്ളത്. മാനേജീരിയല്‍ വിഭാഗത്തിലടക്കം മൊത്തം 6,400 പേര്‍ പ്ലാന്റുകളില്‍ തൊഴിലെടുക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ നിരന്തരമുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ ടൊയോട്ട അധികൃതര്‍ ശ്രമിച്ചില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ക്കുമേല്‍ അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുകയും ന്യായമായ വേതനം നല്‍കാതിരിക്കുകയുമാണന്ന് പ്രസന്നകുമാര്‍ സി പറയുന്നു.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയിലെത്തിക്കുകയാണ് ടൊയോട്ട പ്ലാന്റിലെ പ്രശ്‌നങ്ങള്‍. മതിയായ വേതനം നല്‍കാതെ ഓട്ടോമൊബൈല്‍ കമ്പനികള്‍ അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ഇതിനുമുമ്പും ആരോപണമുണ്ടായിട്ടുണ്ട്. മറ്റൊരു ജപ്പാന്‍ കമ്പനിയായ സുസൂക്കിയുടെ ഉടമസ്ഥതയിലുള്ള മാരുതി പ്ലാന്റില്‍ നേരത്തെ നടന്നിരുന്ന തൊഴില്‍സമരങ്ങള്‍ അന്തര്‍ദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


Click it and Unblock the Notifications








