റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സമഗ്ര പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിവിധ പരിപാടികള്‍ ആരംഭിച്ചു.

സംസ്ഥാനത്ത് തുടരെ അപകടങ്ങള്‍ സംഭവിക്കുന്ന 275 ബ്ലാക്ക് സ്‌പോട്ടുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലാക്ക് സ്‌പോട്ടുകള്‍ അപകടം ഒഴിവാക്കുന്ന തരത്തില്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ബഹുമുഖമായ നടപടികള്‍ എടുത്തുവരികയാണ്.

റോഡില്‍ മനുഷ്യജീവന്‍ പൊലിയുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി നാലായിരം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൊല്ലപ്പെടുന്നവരില്‍ ഏറിയ പങ്കും ചെറുപ്പക്കാരും കുട്ടികളുമാണെന്നത് കാര്യഗൗരവം വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞവര്‍ഷം 4081 പേരാണ് അപകങ്ങളില്‍ കൊല്ലപ്പെട്ടത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്കുള്ള മുഖ്യകാരണം. ഹൈവേകളിലാണ് അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നതും. ഇക്കാര്യം കണക്കിലെടുത്ത് ഹൈവേകളില്‍ 24 മണിക്കൂറും ട്രാഫിക് പട്രോളിങ്ങിന് 'സേഫ് കേരള പ്രൊജക്ട്' സര്‍ക്കാര്‍ നടപ്പാക്കുകയാണ്. തത്ഫലമായി അടുത്ത മാസങ്ങളില്‍ അപകടങ്ങള്‍ ഗണ്യമായി കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

അപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായി ഇടപെടുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക, അമിത വേഗം മുതലായ കുറ്റങ്ങള്‍ക്ക് 2017 -ല്‍ 14,447 പേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. 2018-ല്‍ 17,788 പേരുടെ ലൈസന്‍സ് പൊലീസ് റദ്ദാക്കി.

റോഡില്‍ നിയമം ലംഘിക്കുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അധ്യയന വര്‍ഷാരംഭം തന്നെ പ്രത്യേകം പരിശോധന നടത്തി വാഹനങ്ങളുടെ സരുക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.
Most Read: ഒരൊറ്റ ഫോണ്‍ കോളില്‍ ഹാര്‍ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്

പരിശോധന കഴിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന 'ചെക്ക്ഡ്' സ്ലിപ്പ് പതിപ്പിച്ച വാഹനങ്ങള്‍ മാത്രമേ സ്‌കൂള്‍ വാഹനങ്ങളായി ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ. സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളില്‍ ജിപിഎസ്സും (ഗ്ലോബൽ പൊസിഷണിങ് സിസ്റ്റം) നിര്‍ബന്ധമാണ്.
Most Read: സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

വാഹനപ്പെരുപ്പം, നിയമങ്ങള്‍ അനുസരിക്കാനുള്ള വിമുഖത, അശ്രദ്ധ, കാലവര്‍ഷം എന്നിവയെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ യോജിച്ച് നീങ്ങുകയാണ്. ബോധവത്ക്കരണവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Most Read: വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

അപകടഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സേവനം ആവശ്യമായിവരും. ഇതു മുന്‍നിര്‍ത്തി 'സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണ സേന' (സിവില്‍ ഡിഫന്‍സ് ഫോഴ്‌സ്) രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
Source: CMO's Office, Kerala


Click it and Unblock the Notifications








