തുടര്‍ച്ചയായ 16-ാം ദിവസത്തിലും ഇന്ധന വിലയില്‍ വര്‍ധന; പുതുക്കിയ വില അറിയാം
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനാറാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

ഇതോടെ വില വര്‍ധന 16 ദിവസത്തിനുള്ളില്‍ നിരക്ക് യഥാക്രമം പെട്രോളിന് 9.21 രൂപയായും ഡീസലിന് 8.55 രൂപയായും ഉയര്‍ന്നു. ഡല്‍ഹിയിലെ പെട്രോള്‍ വില 79.23 രൂപയില്‍ നിന്ന് ലിറ്ററിന് 79.56 രൂപയായും ഡീസല്‍ നിരക്ക് 78.27 രൂപയില്‍ നിന്ന് 78.85 രൂപയായും ഉയര്‍ത്തിയതായി സംസ്ഥാന എണ്ണ വിപണന കമ്പനി അറിയിച്ചു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 76 രൂപ 12 പൈസയും പെട്രൊളിന് 81 രൂപ 28 പൈസയും നിലവില്‍ നല്‍കണം. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക്ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി.
MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

ലോക്ക്ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണ വില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത. അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു.

ജൂലൈ വരെ എണ്ണ ഉത്പാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതും രാജ്യവ്യാപക അടച്ചുപൂട്ടലും കാരണം 82 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.
MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

പിന്നീടാണ് ജൂണ്‍ ഏഴ് മുതല്‍ വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. മെയ് മാസത്തില്‍ കേന്ദ്രം പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 13 രൂപയും വര്‍ധനവ് വരുത്തിയിരുന്നു.

എന്നാല്‍ ഇത് റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. അതേസമയം രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


Click it and Unblock the Notifications








