രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം
ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. റീട്ടെയില്‍ നിരക്കില്‍ 60 പൈസ വീതമാണ് വര്‍ധിച്ചത്. 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

കൂട്ടിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില പുതുക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 16 -നാണ് അവസാനമായി വില വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ദിവസം പാചക വാതക വിലയിലും വര്‍ധന വരുത്തിയിരുന്നു. മെയ് മാസത്തില്‍ കേന്ദ്രം പെട്രോള്‍ എക്സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്സൈസ് ഡ്യൂട്ടിയില്‍ 13 രൂപയും വര്‍ധനവ് വരുത്തിയിരുന്നു.
MOST READ: ജൂൺ മാസത്തിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി മാരുതി

എന്നാല്‍ ഇത് റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. അതേസമയം രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവരുടെ ചില്ലറ വില്‍പ്പന അടിസ്ഥാനമാക്കിയാണ് കണക്ക്.
MOST READ: വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ഇതിനെല്ലാം പുറമേ, ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള നീക്കത്തിന് അനുമതി നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ ഇന്ധനങ്ങള്‍ ജങ്ങള്‍ക്ക് ഹോം ഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക.

2018 -ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡീസലിന്റെ ഹോം ഡെലിവറി ആരംഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.


Click it and Unblock the Notifications








