പരാജയം സമ്മതിച്ചു, പ്രാദേശിക നിർമാണം നിർത്തുന്നതായി Ford, ഇനി ലക്ഷ്യം ഇറക്കുമതി കാറുകളിലേക്ക്
ഇന്ത്യയിൽ നിന്നും പയ്യെ പടിയിറങ്ങാൻ തയാറെടുക്കുകയാണ് ഫോർഡ് എന്ന് പുതിയ റിപ്പോർട്ടുകൾ. ഒരു കാലത്ത് പ്രതാപിയായിരുന്ന അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിലെ രണ്ട് നിർമാണ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി സ്ഥിരീകരണം.

ഫോർഡ് ഇനി രാജ്യത്ത് കാറുകൾ നിർമിക്കില്ല. ഈ വർഷം നാലാം പാദത്തോടെ ഗുജറാത്തിലെ സനന്ദ്, അടുത്ത വർഷം രണ്ടാം പാദത്തോടെ തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള മറൈമല എന്നിവിടങ്ങളിലെ ഉത്പാദനം കേന്ദ്രങ്ങളാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ സ്വന്തമായി കാറുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ വാഹന നിർമാണം നിർത്താനുള്ള ഫോഡിന്റെ തീരുമാനം എത്തിയിരിക്കുന്നത്. മഹീന്ദ്രയുമായി സഹകരിച്ച് 1995 ലാണ് മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് (MFIL) എന്ന പേരിൽ ഫോർഡ് മോട്ടോർ ഇന്ത്യയിൽ എത്തുന്നത്.

മൂന്നു വർഷത്തിനുശേഷം ഫോർഡ് മോട്ടോർ ഇന്ത്യ സ്ഥാപിക്കാൻ മഹീന്ദ്രയിൽ നിന്ന് ഫോർഡ് വേർപിരിഞ്ഞു. തുടർന്ന് ഇന്ത്യൻ വിപണിയിലെ ആദ്യത്തെ സ്വതന്ത്ര ഉൽപ്പന്നമായി ഐകോൺ സെഡാനും പുറത്തിറങ്ങി. ഫോഡിന്റെ തീരുമാനം പലരേയും അതിശിപ്പിക്കുന്നു പോലുമില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഫോർഡ് രാജ്യത്തെ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പുവരുത്തും.

അതിൽ പാർട്‌സുകൾ, സർവീസ്, വാറന്റി പിന്തുണ എന്നിവ നൽകുന്നത് തുടരും. നിലവിലുള്ള ഡീലർ സ്റ്റോക്കുകൾ വിൽക്കുന്നതോടെ ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ തുടങ്ങിയ നിലവിലെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും കമ്പനി അവസാനിപ്പിക്കും.

ഇന്ത്യ ഉടൻ വിടില്ലെന്ന് ഫോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള ഫോർഡ് ബിസിനസ് സൊല്യൂഷൻസ് ടീമിനെ ഗണ്യമായി വിപുലീകരിക്കാനും ആഗോള തലത്തിലെ പ്രശസ്‌തമായ മോഡലുകൾ അതായത് മസ്താങ് മാക്-ഇ പോലുള്ള ഇലക്ട്രിക് വാഹനങ്ങളും സിബിയു വഴി കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നു.

ലാഭത്തിന്റെ അഭാവമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. ഔദ്യോഗിക പ്രസ്താവനയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 2 ബില്യൺ ഡോളറിലധികം പ്രവർത്തന നഷ്ടം കമ്പനിക്കുണ്ടായതായി ചൂണ്ടികാട്ടി. ഇപ്പോൾ ഇന്ത്യയിൽ സുസ്ഥിരമായ ലാഭകരമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ഫോർഡ് തങ്ങളുടെ സനന്ദ്, മറൈമല പ്ലാന്റുകളിലെ പ്രവർത്തനം ക്രമേണ അവസാനിപ്പിക്കും. ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഒരു വർഷമെടുത്തേക്കാമെന്നാണ് അനുമാനം. വർഷങ്ങളുടെ കുമിഞ്ഞുകൂടിയ നഷ്‌ടം, തുടർച്ചയായ വ്യവസായ ശേഷി, ഇന്ത്യയുടെ കാർ വിപണിയിൽ പ്രതീക്ഷിച്ച വളർച്ചയുടെ അഭാവം എന്നിവയാണ് അടച്ചുപൂട്ടൽ തീരുമാനത്തെ ശക്തിപ്പെടുത്തിയത്.

സനന്ദ് പ്ലാന്റിൽ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനങ്ങളുടെ ക്രമാനുഗതമായ നിർമാണം നടക്കും. കയറ്റുമതിക്കായി എഞ്ചിൻ നിർമ്മാണം തുടരാനും വാഹന അസംബ്ലി നടത്താനും പ്ലാന്റുകൾ ഉപയോഗപ്പെടുത്തും എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

മുകളിൽ സൂചിപ്പിച്ചതു പോലെ നിർമാണം അവസാനിപ്പിക്കുകയാണെങ്കിലും ഇറക്കുമതി വഴി മസ്താങ് പോലുള്ള ചില പ്രധാന ഉൽപ്പന്നങ്ങൾ ഇനിയും വാഗ്ദാനം ചെയ്യുമെന്നും മാക്-ഇ പോലുള്ള പുതിയ ഹൈബ്രിഡ്, പൂർണ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യക്കായി കൊണ്ടുവരുമെന്നും ഫോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോർഡിന്റെ ചെന്നൈ ആസ്ഥാനമായുള്ള യൂണിറ്റിന് വാർഷിക ഉത്‌പാദന ശേഷി 2 ലക്ഷം കാറുകളും 3.5 ലക്ഷം എഞ്ചിനുകളുമാണ്. സനന്ദ് ആസ്ഥാനമായുള്ള ഫാക്ടറിക്ക് പ്രതിവർഷം 2.4 ലക്ഷം കാറുകളും 2.7 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ കഴിയും. ഇന്ത്യൻ വിപണിയിലെ ഫോർഡിന്റെ ഭാവിയെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾ അടുത്തിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു.

അങ്ങനെ ഇന്ത്യയിൽ നിന്ന് ഫോർഡ് പുറത്തുകടക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനിയുടെ ഉൽപ്പന്നങ്ങളൊന്നും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് ഈ പിൻമാറ്റം.

2019-ൽ കിയ മോട്ടോർസ്, എംജി മോട്ടോർ തുടങ്ങിയ പുതിയ ബ്രാൻഡുകൾ എത്തുകയും ബിഎസ്-VI ലേക്കുള്ള പരിവർത്തനവും, കൊവിഡ് കാലാകാലങ്ങളിൽ ആവശ്യകതയെയും ഉത്പാദനത്തെയും ബാധിക്കുന്നതും, സെമി കണ്ടക്‌ടറുകളുടെ ആഗോള ക്ഷാമവും ഫോർഡിന്റെ ഇന്ത്യയിലെ യാത്ര കഠിനമാക്കി.

ഇതുമാത്രമല്ല മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭത്തെക്കുറിച്ചുള്ള ചർച്ചകളും ഫോർഡിനെ പരാജയപ്പെടുത്തി. നഷ്ടം നേരിട്ടുകൊണ്ടിരിക്കെ രാജ്യത്തെ നിക്ഷേപം വിലയിരുത്താനായി ഫോർഡ് അതിന്റെ സീനിയർ എക്സിക്യൂട്ടീവുകളിലൊരാളായ സ്റ്റീവൻ ആംസ്ട്രോങ്ങിനെ നിയോഗിക്കുകയും ചെയ്‌തിരുന്നു.

ആഭ്യന്തര വിപണിയിൽ നിന്നും പിൻമാറുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ ഫോർഡ് അത്രവേഗം രാജ്യംവിടില്ലെന്ന സൂചനയുമായി ഫിഗോയുടെ ഒരു ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ക്രമാനുഗതമായി സംഭവിക്കുന്ന നഷ്‌ടം കമ്പനിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.

മറ്റ് കാർ നിർമാതാക്കളുമായി ചേർന്ന് കരാർ നിർമാണത്തിനുള്ള അവസരങ്ങളും ഫോർഡ് തേടിയിരുന്നു. പ്രൊഡക്ഷൻ പ്ലാന്റുകളിലൊന്നിൽ കരാർ നിർമാണത്തിനുള്ള പങ്കാളിത്തമാണ് കമ്പനി പരിശോധിച്ചത്. അങ്ങനെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, ഹ്യുണ്ടായി മോട്ടോർ, ടാറ്റ മോട്ടോർസ്, SAIC മോട്ടോർ കോർപ്പ്, എംജി മോട്ടോർ, ചോങ്‌കിംഗ് ചങ്കൻ ഓട്ടോമൊബൈൽ കമ്പനി തുടങ്ങിയവരുമായി അമേരിക്കൻ ബ്രാൻഡ് ചർച്ചകൾ നടത്തി.

എന്നാൽ ഈ ചർച്ചകളും പരാജയപ്പെട്ടതോടെ മുറുവഴികളൊന്നും ഫോർഡിന് മുന്നിലുണ്ടായില്ല. അടുത്തകാലത്തായി ആഭ്യന്തര വിൽപനയും കയറ്റുമതി സംഖ്യയും കുറഞ്ഞതിനാൽ ഫോർഡ് ഏതേലും ഒരു നിർമാണ യൂണിറ്റ് അടയ്ക്കുകയോ വിൽക്കുകയോ ചെയ്യുമെന്നും നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.

നിലവിൽ ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ, മസ്‌താങ് എന്നീ മോഡലുകളാണ് ഫോർഡ് പ്രധാനമായും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഇക്കോസ്പോർട്ടും എൻഡവറും ഒഴികെ മറ്റൊരു മോഡലും കാര്യമായ വിൽപ്പന ഒന്നും കമ്പനിയിലേക്ക് എത്തിച്ചില്ല.

അതിനാൽ ഇക്കോസ്പോർട്ടിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിപണിയിൽ അവതരിപ്പിച്ച് തൽക്കാലം പിടിച്ചുനിൽക്കാമെന്നായിരുന്നു ഫോർഡിന്റെ പദ്ധതി. എന്നാൽ ഇന്ത്യയിലെ രണ്ട് നിർമാണ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ മുഖംമിനുക്കിയ കോംപാക്‌ട് എസ്‌യുവിയുടെ ഭാവി എന്തെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.


Click it and Unblock the Notifications








