ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി
വാഹന ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമായി സുപ്രീംകോടതി ഉത്തരവ്. ലോക്ക്ഡൗണ്‍ കാരണം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്ത വാഹനങ്ങള്‍ക്കായിരിക്കും ഈ വിധി ബാധകമാകുകയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് 13 -ലേക്ക് നീട്ടിയിരുന്നു. സുപ്രീംകോടതിയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരം 39,000 വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: പരിഷ്കരിച്ച സിക്ലോൺ E4 ഇ-മോപ്പെഡ് അവതരിപ്പിച്ച് ഗാരെല്ലി

വാഹന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യാത്ത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ 2020 മാര്‍ച്ച് 31 -വരെയായി ബിഎസ് IV വാഹനം വില്‍ക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും സമയം നല്‍കിയിരുന്നത്.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) വഴി സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 12 -നും മാര്‍ച്ച് 31 -നും ഇടയില്‍ 11 ലക്ഷത്തിലധികം ബിഎസ് IV വാഹനങ്ങള്‍ വിറ്റു.
MOST READ: അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്

ഈ കാലയളവില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും മാര്‍ച്ച് 29 -നും മാര്‍ച്ച് 31 -നും ഇടയില്‍ മാത്രം രണ്ടര ലക്ഷത്തിലധികം ബിഎസ് IV വാഹനങ്ങള്‍ വിറ്റതായും രേഖകള്‍ വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) പങ്കുവെച്ച കണക്കുകള്‍ പ്രകാരം, 2.25 ലക്ഷത്തിലധികം ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നിരിക്കുന്നത്.
MOST READ: ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍

2020 മാര്‍ച്ച് 31 -ന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങളില്‍ 39,000 വാഹനങ്ങള്‍ വാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കൂടുതല്‍ ഉത്തരവുകള്‍ വരുന്നതുവരെ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കിയിരുന്നു.

കൊവിഡ് -19, ലോക്ക്ഡൗണ്‍ സമയത്ത് ധാരാളം വാഹനങ്ങള്‍ വിറ്റതില്‍ ജൂലൈ 31 -ന് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് അസാധാരണമായ വിധം ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിച്ചു.
MOST READ: 7 വര്‍ഷത്തെ യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം 10 ദിവസത്തേക്ക് വില്‍ക്കാത്ത ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ കാര്‍ ഡീലര്‍മാര്‍ക്ക് അനുവദിച്ച മാര്‍ച്ച് 27 -ലെ ഉത്തരവ് സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തിരുന്നു.

1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.ഇതോടെയാണ് ഈ ഉത്തരവ് പിന്‍വലിച്ചത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ.


Click it and Unblock the Notifications








