ലോക്ക്ഡൗണ്‍; വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍
ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രീമിയം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് മെയ് 15 വരെ അവസരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

കഴിഞ്ഞ ദിവസമാണ് കൊവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ഏപ്രില്‍ 21 വരെ പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ചിരുന്നു.

എന്നാല്‍ ഏപ്രില്‍ 14 വരെയുളള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി മെയ് 15 വരെ ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്. പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി കഴിഞ്ഞാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അനുസരിച്ചുളള സംരക്ഷണം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിന് നേരത്തെ ഏപ്രില്‍ 21 വരെ സമയം അനുവധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ അവസാനിക്കുന്ന ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടേയും ലൈസന്‍സിന്റേയും കാലാവധി നീട്ടി നല്‍കുമെന്നും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
MOST READ: പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ ജൂണ്‍ 30 വരെ പുതുക്കാനുള്ള അവസരമൊരുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്ക് വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.
MOST READ: ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്

വാഹനവുമായി ബന്ധപ്പെട്ട പല രേഖകളും പുതുക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണെന്നും ഈ അവസരത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഈ തീരുമാനം സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമദ്ധിക്കണം.
MOST READ: കൊവിഡ്-19; അതിവേഗ ടെസ്റ്റിങ്ങ് കിറ്റുകള്‍ ഐസിഎംആറിന് കൈമാറി ഹ്യുണ്ടായി

ഈ കാലയളവില്‍ വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ട എന്ന് RBI -യുടെ തീരുമാനവും ആശ്വാസം നല്‍കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








