പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ
നിർമാണ നിലവാരത്തിനും ഡ്രൈവിംഗ് മികവിനും പേരുകേട്ടവരാണ് ഫോക്‌സ്‌വാഗൺ കാറുകൾ. അങ്ങനത്തെ രണ്ട് മോഡലുകളായ പോളോയുടെയും വെന്റോയുടെയും ടർബോ പതിപ്പുകളെ ബ്രാൻഡിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്നും നീക്കംചെയ്‌തിരിക്കുകയാണ് കമ്പനി.

രണ്ട് കാറുകളുടെയും ടർബോ പതിപ്പുകൾ കംഫർട്ട്‌ലൈൻ വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരുന്നു വിപണിയിൽ എത്തിയിരുന്നത്. 2021 ഫെബ്രുവരി മാസത്തിൽ വിപണിയിലെത്തിയ ഈ വേരിയന്റുകളെ പിൻവലിക്കുന്നത് വളരെ നിരാശാജനകമാണ്.

അൽപം പുതുമ നൽകാനായി ഗ്ലോസി ബ്ലാക്ക് സ്‌പോയ്‌ലർ, ഒആർവിഎം എന്നിവയുൾപ്പെടെ ചില സൗന്ദര്യവർധക മാറ്റങ്ങളോടെയാണ് കാറുകൾ നിരത്തിലെത്തിയിരുന്നത്. ഒപ്പം ഫെൻഡർ ബാഡ്ജും സീറ്റ് കവറുകളും ഫോക്‌സ്‌വാഗൺ കാറുകൾക്ക് സമ്മാനിച്ചിരുന്നു.
MOST READ: അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെത്തുന്ന ജനപ്രിയ മോഡലായ പോളോയുടെ ടർബോ പതിപ്പിന് 6.99 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. അതേസമയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ സാന്നിധ്യമായ വെന്റോയുടെ ടർബോ മോഡലിന് 8.69 ലക്ഷം രൂപയായിരുന്നു മുടക്കേണ്ടിയിരുന്നത്.

അതായത് മെറ്റാലിക് ഫിനിഷുള്ള സാധാരണ കംഫർട്ട്‌ലൈൻ വേരിയന്റിനെ അപേക്ഷിച്ച് പോളോ ടർബോ പതിപ്പിന് 7,000 രൂപ കുറവാണെന്ന് സാരം. മറുവശത്ത് സാധാരണ കംഫർട്ട്‌ലൈൻ വേരിയന്റിനെ അപേക്ഷിച്ച് വെന്റോ ടർബോ പതിപ്പിന് 1.32 ലക്ഷം രൂപയും കുറവായിരുന്നു.

സ്റ്റാൻഡേർഡ് പോളോ, വെന്റോ കംഫർട്ട്‌ലൈൻ വേരിയന്റിൽ നാച്ചുറലി 1.0 ലിറ്റർ എഞ്ചിൻ വാഗ്‌ദാനം ചെയ്‌തപ്പോൾ ടർബോ പതിപ്പുകൾക്ക് 1.0 ലിറ്റർ, 3 സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ് തുടിപ്പേകിയിരുന്നത്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയ എഞ്ചിൻ പരമാവധി 108 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ക്ലൈമട്രോണിക് എസി സിസ്റ്റം ടര്‍ബോ എഡിഷനിലെ പ്രധാന ഹൈലൈറ്റിൽ ഒന്നായിരുന്നു.

അതോടൊപ്പം ഹെഡ്‌ലൈറ്റ്, ഗ്രില്ല്, ഫോഗ് ലാമ്പ്, അലോയി വീല്‍, റിയര്‍ പ്രൊഫൈല്‍ എന്നിവ ഒടുവില്‍ മുഖം മിനുക്കിയെത്തിയ മോഡലുകളിലേതു പോലെ ഫോക്‌സ്‌വാഗൺ മുന്നോട്ടുകൊണ്ടുപോയി.

രണ്ട് ടർബോ പതിപ്പ് മോഡലുകളും സാധാരണ കളർ ഓപ്ഷനുകളിൽ ലഭ്യമായിരുന്നു. സുരക്ഷയുടെ കാര്യത്തിൽ ഡ്യുവൽ-ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസർ, ഫ്രണ്ട് സീറ്റ് ബെൽറ്റ് അലേർട്ട്, സ്പീഡ് സെൻസർ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങൾ ഇതിന് ലഭിക്കുന്നു.


Click it and Unblock the Notifications








